കലിഫോർണിയയിൽ നടപ്പിലാക്കാൻ പോകുന്ന പുതിയ ‘വെൽത്ത് ടാക്സ്’ (Wealth Tax) നിയമം വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ സ്ഥാപകർ ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാർ കലിഫോർണിയ വിടാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 1, 2026 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമമനുസരിച്ച്, ഒരു ബില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുള്ള വ്യക്തികൾ തങ്ങളുടെ ആസ്തിയുടെ 5 ശതമാനം നികുതിയായി നൽകേണ്ടി വരും. ഇത്രയും വലിയൊരു തുക നികുതിയായി നൽകുന്നത് ഒഴിവാക്കാനാണ് പല പ്രമുഖരും കലിഫോർണിയ വിടാൻ തീരുമാനിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ്, പ്രമുഖ നിക്ഷേപകൻ പീറ്റർ തീൽ തുടങ്ങിയവർ ഈ കൂട്ടപ്പലായനത്തിന് നേതൃത്വം നൽകുമെന്നാണ് കരുതപ്പെടുന്നത്. ലാറി പേജിനെപ്പോലെയുള്ള ഒരാൾക്ക് ഈ നിയമം വഴി ഏകദേശം 12 ബില്യൺ ഡോളറിലധികം നികുതി അടയ്‌ക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. നികുതി ഒഴിവാക്കുന്നതിനായി ഇവർ ഫ്ലോറിഡ പോലുള്ള കുറഞ്ഞ നികുതിയുള്ള സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ താമസവും ബിസിനസ്സ് കേന്ദ്രങ്ങളും മാറ്റാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഹെൽത്ത് കെയർ യൂണിയനുകളുടെ പിന്തുണയോടെ കൊണ്ടുവരുന്ന ഈ നിയമം വഴി 100 ബില്ല്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ, ഈ നീക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ധനികർ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത് ഭാവിയിൽ കലിഫോർണിയയുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കാൻ കാരണമാകും. ഉയർന്ന ജീവിതച്ചെലവ്, അമിതമായ നികുതി നിരക്കുകൾ എന്നിവ കാരണം നേരത്തെ തന്നെ സാധാരണക്കാരും ഇടത്തരക്കാരും കലിഫോർണിയ വിട്ടുപോകുന്ന പ്രവണത ഉണ്ടായിരുന്നു. ഇപ്പോൾ ശതകോടീശ്വരന്മാർ കൂടി ഈ പാത പിന്തുടരുന്നത് സിലിക്കൺ വാലിയുടെ ഭാവിക്ക് തന്നെ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.