തിരുവനന്തപുരം: നഗരത്തിലെ ഇ-ബസ് സർവീസുകളെ ചൊല്ലി തിരുവനന്തപുരം കോർപ്പറേഷനും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള തർക്കം മുറുകുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ നൽകിയ ഇലക്ട്രിക് ബസുകൾ നഗരപരിധിക്കുള്ളിൽ തന്നെ സർവീസ് നടത്തണമെന്നും ഇതിന്റെ ലാഭവിഹിതം കോർപ്പറേഷന് നൽകണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. മേയറായി ചുമതലയേറ്റതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് ബസുകൾ നഗരത്തിന് പുറത്തേക്ക് സർവീസ് നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി വഴി കോർപ്പറേഷൻ മുൻകൈ എടുത്ത് വാങ്ങിയ 113 ബസുകളാണ് സിറ്റി സർക്കുലർ സർവീസിനായി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ഹരിതനഗരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ബസുകൾ നഗരവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കാനാണ് വിഭാവനം ചെയ്തത്. എന്നാൽ, നിലവിൽ പല ബസുകളും നഗരത്തിന് പുറത്തേക്ക് ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുകയാണ്. ഇത് കോർപ്പറേഷനുമായുള്ള മുൻ കരാറിന്റെ ലംഘനമാണെന്നും നഗരത്തിന് പുറത്തേക്ക് മാറ്റിയ ബസുകൾ അടിയന്തരമായി തിരിച്ചെത്തിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ഇ-ബസ് സർവീസുകളിൽ നിന്നുള്ള വരുമാനം കെ.എസ്.ആർ.ടി.സി മാത്രം കൈവശപ്പെടുത്തുന്നതിനെതിരെയും മേയർ രംഗത്തെത്തി. കോർപ്പറേഷന്റെ വിഹിതം ഉപയോഗിച്ച് വാങ്ങിയ ബസുകളിൽ നിന്ന് കൃത്യമായ ലാഭവിഹിതം നഗരസഭയ്ക്ക് ലഭ്യമാക്കണം. കരാർ വ്യവസ്ഥകൾ ഒന്നോ രണ്ടോ വ്യക്തികൾക്ക് ഇഷ്ടാനുസരണം മാറ്റാൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സിയുമായുള്ള കരാർ രേഖകൾ കോർപ്പറേഷൻ വിശദമായി പരിശോധിക്കുമെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു. അതേസമയം, സർവീസ് ലാഭകരമാക്കാനാണ് നഗരത്തിന് പുറത്തേക്ക് ബസുകൾ ഓടിക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.