തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയർ പദവി വിൽപനയ്ക്ക് വെച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നടപടിയെടുത്തത്. എന്നാൽ, തന്നെ സസ്പെൻഡ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള മര്യാദ പോലും പാർട്ടി നേതൃത്വം കാണിച്ചില്ലെന്നും ലാലി ജെയിംസ് പ്രതികരിച്ചു. “ഒരാളെ സസ്പെൻഡ് ചെയ്യേണ്ടത് രാത്രിയുടെ മറവിലല്ല” എന്ന് അവർ തുറന്നടിച്ചു.
മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടുവെന്നും പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി ജെയിംസിന്റെ പ്രധാന ആരോപണം. ഡിസിസി പ്രസിഡന്റ് തന്നോട് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. താനൊരു വിധവയാണെന്നും വർഷങ്ങളായി പാർട്ടിയുടെ സമരമുഖങ്ങളിൽ സജീവമായ തന്നെ അവഗണിച്ചാണ് പണത്തിന്റെ സ്വാധീനത്തിൽ മറ്റൊരാളെ മേയർ സ്ഥാനത്തേക്ക് എത്തിച്ചതെന്നും അവർ ആവർത്തിച്ചു.
സസ്പെൻഷൻ നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ ലാലി ജെയിംസ്, തന്നെ വായടപ്പിക്കാൻ ഇത്തരം നടപടികൾ കൊണ്ട് കഴിയില്ലെന്ന് വ്യക്തമാക്കി. പാർട്ടി തന്നെ പുറത്താക്കിയാലും മരണം വരെ താനൊരു കോൺഗ്രസുകാരിയായി തുടരുമെന്നും അവർ പറഞ്ഞു. മേയർ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തൃശ്ശൂർ കോൺഗ്രസിൽ ഉടലെടുത്ത ഈ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങുമെന്നാണ് സൂചന.