സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കേരള പൊലീസിന്റെ ‘PODA’ (Policy for Prevention of Drug Abuse) പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറും സ്വകാര്യ കമ്പനികളുടെ പ്രതിനിധികളും തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറും. ആദ്യ ഘട്ടത്തിൽ ഐടി മേഖലയിലെ പ്രമുഖ കമ്പനികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.
പദ്ധതി പ്രകാരം കമ്പനികൾ അവരുടെ സർവീസ് ചട്ടങ്ങളിൽ ലഹരി വിരുദ്ധ നയം ഉൾപ്പെടുത്തും. ജോലിയിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ ജീവനക്കാർ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം നൽകേണ്ടി വരും. ജീവനക്കാരുടെ രക്തം, മൂത്രം, മുടി എന്നിവ പരിശോധിക്കാൻ തൊഴിലുടമയ്ക്ക് ഈ നയം അധികാരം നൽകുന്നുണ്ട്. പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കമ്പനികൾക്ക് നിയമപരമായ തടസ്സമുണ്ടാകില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
രാസലഹരിയുടെ ഉപയോഗം മാസങ്ങൾക്ക് ശേഷവും പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നത് പദ്ധതിയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു. തൊഴിലിടങ്ങളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാനുമാണ് ‘പോഡ’യിലൂടെ ലക്ഷ്യമിടുന്നത്. ഐടി പാർക്കുകൾക്ക് പുറമെ വരും ദിവസങ്ങളിൽ മറ്റ് സ്വകാര്യ മേഖലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്.