കൊച്ചി: പ്രമുഖ തെന്നിന്ത്യൻ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം വ്യക്തമാക്കുന്നു. താരത്തിന്റെ മുടി, നഖം എന്നിവ പരിശോധിച്ചതിൽ നിന്നും ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കേസിൽ താരത്തിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ ഡാൻസാഫ് (DANSAF) സംഘം നടത്തിയ റെയ്ഡിനിടെ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ താരം ലഹരി ഉപയോഗിച്ചുവെന്ന ആരോപണവുമായി പോലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയതെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തുടർന്ന് താരത്തെ ചോദ്യം ചെയ്യുകയും ലഹരി ഉപയോഗം കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകൾ നടത്തുകയുമായിരുന്നു.
പരിശോധനാ ഫലം നെഗറ്റീവായതോടെ ഷൈനിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടുമെന്നാണ് വിവരം. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും താരത്തിന് പങ്കില്ലെന്ന് നേരത്തെ എക്സൈസ് വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് പോലീസിന് വെല്ലുവിളിയാകും. സിനിമയിലെ സഹപ്രവർത്തകർ ഉന്നയിച്ച പരാതികളിലും ഈ പരിശോധനാ ഫലം നിർണ്ണായകമാകും.