കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ കൂട്ടുകെട്ടിലെ ‘വിജയൻ’ യാത്രയായപ്പോൾ, തന്റെ പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടചൊല്ലി ‘ദാസൻ’. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അതിവൈകാരികമായ കുറിപ്പാണ് മോഹൻലാൽ പങ്കുവെച്ചത്. “ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായപ്പോഴെല്ലാം, അത് അവസാനിച്ചത് ഒരു കെട്ടിപ്പിടുത്തത്തിലും ചുംബനത്തിലുമായിരുന്നു” എന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ ഓർമ്മിച്ചു. പതിറ്റാണ്ടുകൾ നീണ്ട ഇവരുടെ സൗഹൃദത്തിലെ തീവ്രത വെളിപ്പെടുത്തുന്നതായിരുന്നു ലാലിന്റെ വാക്കുകൾ.
യാത്ര പറയാതെയാണ് ശ്രീനി മടങ്ങിയതെന്നും തങ്ങൾ തമ്മിലുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാൻ കഴിയില്ലെന്നും മോഹൻലാൽ കുറിച്ചു. “സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. മലയാളി തന്റെ സ്വന്തം മുഖം ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുമ്പ് ഒരു അവാർഡ് വേദിയിൽ വെച്ച് അവശനായ ശ്രീനിവാസനെ മോഹൻലാൽ ചുംബിച്ച നിമിഷം മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ആ ചുംബനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ലാലിന്റെ ഈ അനുസ്മരണ കുറിപ്പ്.
ശ്രീനിവാസന്റെ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ് ദാസനും വിജയനും ഇന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിലനിൽക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവന് കണ്ണീരോടെ വിട നൽകുന്നതായും ആ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു. ശ്രീനിവാസന്റെ വിയോഗത്തിൽ മമ്മൂട്ടി, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി സിനിമാ ലോകത്തെ പ്രമുഖരെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചു.