ആയുഷ് ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ ‘ആയുഷ് മാർക്ക്’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനൊപ്പം ആഗോള വിപണിയിൽ ഇന്ത്യൻ ആയുഷ് ഉൽപന്നങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും ഇത് സഹായിക്കും.
രണ്ട് തരത്തിലുള്ള ആയുഷ് മാർക്കുകളാണ് നിലവിൽ വരുന്നത്. ആഭ്യന്തര വിപണിയിലെ ഉൽപന്നങ്ങൾക്കായി ‘ആയുഷ് സ്റ്റാൻഡേർഡ് മാർക്കും’ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കായി ‘ആയുഷ് പ്രീമിയം മാർക്കും’ ഏർപ്പെടുത്തും. ഗുണനിലവാര പരിശോധനയിൽ വിജയിക്കുന്ന ഉൽപന്നങ്ങൾക്ക് മാത്രമേ ഈ മാർക്ക് ഉപയോഗിക്കാൻ അനുമതിയുള്ളൂ. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായി (QCI) ചേർന്നാണ് ആയുഷ് മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ആയുഷ് ചികിത്സാ രീതികൾക്കും ഉൽപന്നങ്ങൾക്കും പ്രചാരം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയാനും അംഗീകൃത നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാജ്യത്തെ പ്രമുഖ ആയുഷ് ഉൽപന്ന നിർമ്മാതാക്കൾ ഈ സർട്ടിഫിക്കേഷൻ നടപടികളിലേക്ക് കടക്കും. ആയുഷ് മേഖലയിൽ വലിയൊരു വിപ്ലവത്തിനാണ് ഈ നീക്കം തുടക്കമിടുന്നത്