തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പെടെയുള്ള തടവുകാർക്ക് ജയിലിൽ വഴിവിട്ട സഹായങ്ങൾ നൽകാൻ കൈക്കൂലി വാങ്ങിയ ജയിൽ ആസ്ഥാന ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തു. പരോൾ അനുവദിക്കാനും ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനുമായി കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് ഇന്റലിജൻസ് വിഭാഗം മാസങ്ങളായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് ഈ നടപടി.
കൊടി സുനിയുടെ ബന്ധുവിൽ നിന്നും ഡിഐജിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ (UPI) വഴിയാണ് പണം എത്തിയത്. ഏകദേശം 1.80 ലക്ഷം രൂപ ഇത്തരത്തിൽ കൈക്കൂലിയായി വാങ്ങിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികൾക്കും ലഹരിക്കേസിലെ പ്രതികൾക്കും വേഗത്തിൽ പരോൾ ലഭിക്കുന്നതിനായി വിനോദ് കുമാർ അനുകൂല റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. വിയ്യൂർ ജയിലിലെ വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും വിവരമുണ്ട്.
ഡിഐജിക്കെതിരെ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിനോദ് കുമാറിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും പണം തട്ടിയെന്ന ആരോപണത്തിൽ ഡിഐജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിട്ടു.