ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള വിദേശ നേതാക്കൾ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനായി ഡൽഹി ഒരുങ്ങുമ്പോൾ, നഗരത്തിലെ ആഢംബര ഹോട്ടലുകളിൽ മുറികൾ ലഭ്യമല്ലാത്ത സ്ഥിതി. വിവിഐപി അതിഥികൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധികൾക്കും വേണ്ടി ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ മുറികൾ മുഴുവനായും വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തിട്ടുണ്ട്.
പുട്ടിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഹോട്ടലുകൾ പൂർണ്ണമായും ബുക്ക് ചെയ്തിരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ ലഭ്യമുള്ള ഹോട്ടൽ മുറികൾ പോലും നിലവിൽ ലഭ്യമല്ലാത്തതിനാൽ മറ്റു യാത്രക്കാർ, പ്രത്യേകിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്തുന്നവർ വലിയ ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ, ലഭ്യമായ ചുരുക്കം ചില ആഡംബര മുറികളുടെ നിരക്ക് കുത്തനെ ഉയർന്നു. ഒറ്റരാത്രിക്ക് ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് പല ഹോട്ടലുകളും ഈടാക്കുന്നത്.
വിദേശ പ്രതിനിധി സംഘങ്ങളുടെ എണ്ണം വർധിച്ചതും സുരക്ഷാ ആവശ്യകതകളും പരിഗണിക്കുമ്പോൾ ഹോട്ടൽ ബുക്കിംഗുകൾ ഇനിയും നീണ്ടുപോയേക്കാം. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതിനൊപ്പം ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത നേതാക്കളുടെ സന്ദർശനം ഡൽഹിക്ക് അഭിമാനകരമാണെങ്കിലും, സാധാരണ യാത്രക്കാർക്ക് ഇത് കുറച്ച് ദിവസത്തേക്ക് വലിയ അസൗകര്യങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.