തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ചരിത്രപരമായ അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാനായാണ് മെഗാസ്റ്റാർ മമ്മൂട്ടി തലസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ താരത്തെ, ചടങ്ങിൻ്റെ സംഘാടക സമിതി അധ്യക്ഷൻ കൂടിയായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി സ്വീകരിച്ചു. മന്ത്രി വിമാനത്താവളത്തിലെത്തി മമ്മൂട്ടിയെ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും അതിവേഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ‘അതിദാരിദ്ര്യ മുക്തം’ എന്ന് പ്രഖ്യാപിക്കുന്ന ഈ സുപ്രധാന പരിപാടിയിൽ മുഖ്യാതിഥിയായാണ് മമ്മൂട്ടിയെ ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാൽ, നടൻ കമലഹാസൻ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ഈ ചരിത്രനേട്ടം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പദ്ധതിക്ക് കൂടുതൽ ജനശ്രദ്ധ നേടുന്നതിനും വേണ്ടിയാണ് സിനിമാ രംഗത്തെ പ്രമുഖരെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്.
അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന വലിയ ലക്ഷ്യം പൂർത്തിയാക്കുന്നതിലൂടെ കേരളം വീണ്ടും രാജ്യത്തിന് മാതൃകയാവുകയാണ്. നാല് വർഷം നീണ്ട പ്രയത്നത്തിനൊടുവിൽ, സംസ്ഥാനത്തെ 64,000-ത്തിലധികം വരുന്ന അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിവ ഉറപ്പാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. അതിജീവനത്തിൻ്റെ ഈ പുതിയ പ്രഖ്യാപനത്തിൽ പങ്കുചേരാനാണ് മെഗാസ്റ്റാർ തലസ്ഥാനത്ത് എത്തിയത്.