ദുബായ്: ചിരവൈരി പാകിസ്ഥാനെ തകർത്തുകൊണ്ട് ഏഷ്യാ കപ്പ് 2025 കിരീടം ഇന്ത്യ നേടി. ആവേശകരമായ ഫൈനൽ മത്സരത്തിൽ അഞ്ചു വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ റെക്കോർഡ് ഒമ്പതാം കിരീടം സ്വന്തമാക്കിയത്. യുവതാരം തിലക് വർമ്മയുടെ തകർപ്പൻ ബാറ്റിങ്ങും, കുൽദീപ് യാദവിന്റെ മാരക സ്പിൻ ബൗളിങ്ങുമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മികച്ച തുടക്കം ലഭിച്ചിട്ടും 146 റൺസിന് ഓൾ ഔട്ടാകുക ആയിരുന്നു.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 റൺസ് എന്ന നിലയിൽ നിന്ന് 146 റൺസിന് പാകിസ്ഥാൻ കൂടാരം കയറുകയായിരുന്നു. കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തു. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും തിലക് വർമ്മയും (69 നോട്ടൗട്ട്), ശിവം ദുബെയും (33) ചേർന്ന് നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സമ്മർദ്ദ നിമിഷങ്ങളിൽ തിലക് വർമ്മ കാഴ്ചവെച്ച പക്വതയാർന്ന പ്രകടനം കയ്യടി നേടി.
മത്സര വിജയത്തിന് പിന്നാലെ ദുബായ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു. ഇതേ തുടർന്ന് ട്രോഫി സമ്മാനിക്കൽ ചടങ്ങ് താറുമാറാകുകയും, വിജയികളായ ഇന്ത്യക്ക് ട്രോഫി ഇല്ലാതെ ആഘോഷം നടത്തേണ്ടി വരികയും ചെയ്തു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം ഒരു വിവാദത്തോടെയാണ് കിരീടധാരണത്തിന് സാക്ഷ്യം വഹിച്ചത്.