തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) നേതാവും മുൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന പ്രിൻസ് ലൂക്കോസ് (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വേളാങ്കണ്ണിയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ ട്രെയിൻ യാത്രക്കിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കന്യാകുമാരിയിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പ്രിൻസ് ലൂക്കോസ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കേരളാ സ്റ്റുഡൻസ് യൂണിയൻ (കെ.എസ്.യു) കോട്ടയം ജില്ലാ പ്രസിഡന്റായും യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ ഭാഗമായി. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. അക്കാലത്ത് ഏറ്റുമാനൂരിലെ ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം രാഷ്ട്രീയ ലോകത്തിന് വലിയ നഷ്ടമാണ്. വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.