ബെംഗളൂരു: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി, പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർദ്ധിപ്പിച്ചു. ഇതോടെ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ പണം മുടക്കേണ്ടി വരും. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് സ്വിഗ്ഗി ഫീസ് വർദ്ധിപ്പിക്കുന്നത്.
നേരത്തെ, ഓരോ ഓർഡറിനും രണ്ട് രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീസ്. പിന്നീട് അത് മൂന്ന് രൂപയാക്കി. ഇപ്പോൾ പുതിയ മാറ്റം അനുസരിച്ച്, ഇത് അഞ്ച് രൂപയായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഫീസ് വർദ്ധനവ് എല്ലാ നഗരങ്ങളിലും ബാധകമാണോ എന്നതിൽ വ്യക്തതയില്ല. ഡെലിവറി ഫീസിനും മറ്റ് അധിക ചെലവുകൾക്കും പുറമേയാണ് ഈ ഫീസ് ഈടാക്കുന്നത്.
സ്വിഗ്ഗിയുടെ ഈ നീക്കം ഉപഭോക്താക്കൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഫീസ് വർദ്ധിപ്പിച്ചത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉപഭോക്താക്കൾ പറയുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ വരുമാനം വർദ്ധിപ്പിക്കാൻ ഇത്തരം മാർഗ്ഗങ്ങൾ തേടുന്നത് പതിവാണെന്നും ഇത് ചെറുകിട വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.