* പുതുതലമുറ ഡിസൈനുകളിൽ ഖാദി വസ്ത്രങ്ങൾ ഓണത്തിന്…
*100 കോടി രൂപ വിറ്റുവരവ് നേടാൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്…
കൊച്ചി ∙ ഡിസൈനർ വസ്ത്രങ്ങൾ അവതരിപ്പിച്ചും ഓൺലൈൻ വ്യാപാര ആപ് സജീവമാക്കിയും…
ഇക്കൊല്ലം 100 കോടി രൂപ വിറ്റുവരവു നേടാൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് പദ്ധതി….
6 മാസം മുൻപ് ആരംഭിച്ച ‘കേരള ഖാദി’ എന്ന ഓൺലൈൻ ആപ്പിൽ കൂടുതൽ വസ്ത്രശേഖരം എത്തിക്കും….
കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ ടെക്നോളജിയുമായി (ഐഎഫ്ടികെ) സഹകരിച്ചാണ് ഖാദിയിൽ പുതുതലമുറ…
ഡിസൈനുകൾ അവതരിപ്പിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പുതിയ വസ്ത്രശേഖരം വിപണിയിലെത്തിക്കുന്നതിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമുണ്ടാകുമെന്ന് ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് ‘മനോരമ’യോടു പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ 30% റിബേറ്റുമുണ്ടായിരിക്കും….
പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ ആരംഭിക്കുന്ന ‘ഖാദി വൈബ്സ് ആൻഡ് ട്രെൻഡ്സ്’ പദ്ധതി വഴി സ്ലിങ് ബാഗുകൾ, ഗിഫ്റ്റ് കുഷനുകൾ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ ആവശ്യമനുസരിച്ച് ചെയ്തു വാങ്ങാനാകും. ഇതിനു പുറമേ ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ചുള്ള കസ്റ്റംമെയ്ഡ് വസ്ത്രങ്ങൾക്കായി സംസ്ഥാനത്തെ ഖാദി ഷോറൂമുകളിൽ ഡിസൈനർമാരുടെ സേവനമുണ്ട്.
ഖാദി പരുക്കൻ തുണിത്തരമാണെന്ന പരാതിക്കു ബദലായി മസ്ലിൻ ഖാദി സാരികളുടെ പുതിയ കലക്ഷൻ ഓഗസ്റ്റ് 19ന് എറണാകുളത്ത് പുറത്തിറക്കും. ഖാദി ബോർഡിന്റെ കരുമാലൂരിലെ കേന്ദ്രത്തിൽ ഒരുങ്ങുന്ന മസ്ലിൻ ഖാദിയിലുള്ള ഡിജിറ്റൽ പ്രിന്റഡ് സാരികൾ സെന്റ് തെരേസാസ് കോളജിൽ നടത്തുന്ന ഫാഷൻ ഷോയിലാണ് അവതരിപ്പിക്കുക. നേരത്തേ ഡോക്ടർമാരുടെ കോട്ട് പുറത്തിറക്കിയതുപോലെ അഭിഭാഷകരുടെ കോട്ട് മന്ത്രി പി. രാജീവ് ചടങ്ങിൽ അവതരിപ്പിക്കും.
കഴിഞ്ഞവർഷത്തെ 60 കോടി വിറ്റുവരവിൽനിന്നു 100 കോടിയിലേക്കുള്ള കുതിപ്പ് ഖാദി ബോർഡ് പ്രതീക്ഷിക്കുന്നത് യുവതലമുറയെ ഖാദിയിലേക്ക് ആകർഷിക്കാനാകും എന്ന കണക്കുകൂട്ടലിലാണ്. ഖാദി പഴയ ഖാദിയല്ല എന്ന പ്രഖ്യാപനവുമായി വിപുലമായ പ്രചാരണമാണ് നടത്തുന്നത്.
നിഫ്റ്റ്, ഐഎഫ്ടികെ എന്നിവിടങ്ങളിൽ ഫാഷൻ ഡിസൈനിങ് കോഴ്സുകൾ പഠിച്ചിറങ്ങിയവരുമായുള്ള കൊളാബറേഷൻ വഴി ആകർഷകമായ വസ്ത്രങ്ങൾ പുറത്തിറക്കുന്നുണ്ട്. ഖാദിയുടെ മൂല്യങ്ങൾ പറഞ്ഞുപരിചയപ്പെടുത്തുന്നതിനേക്കാൾ നല്ലത്, ഓർഗാനിക്കായ, ഹാൻഡ് സ്പൺ ആയ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയാറാക്കുന്ന വാല്യു ഫോർ മണി ഉത്പന്നമാണെന്ന് പരിചയപ്പെടുത്തുകയാവും. ഓൺലൈൻ വ്യാപാരത്തിനു മികച്ച സാധ്യതയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.– കെ.എ. രതീഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇരുന്നൂറോളം ഷോറൂമുകളാണ് ബോർഡിനുള്ളത്. ബോർഡിനു കീഴിലുള്ള പതിനയ്യായിരത്തോളം പേർക്ക് തുടർച്ചയായി തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ.