കണ്ണൂര്‍: പൗരത്വഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ കടുത്ത പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക് പ്രസംഗം നിര്‍ത്തി മടങ്ങേണ്ടി വന്നു. ചരിത്ര കോണ്‍ഗ്രസിന് എത്തിയ പ്രതിനിധികളില്‍ നിന്ന് തന്നെയാണ് ഗവര്‍ണര്‍ക്ക് പ്രതിഷേധം നേരിടേണ്ടി വന്നത്.
പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട് ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന പ്രസംഗത്തിലും ആവര്‍ത്തിച്ചു. ഇതോടെയാണ് സദസ്സില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നത്.
ഗവര്‍ണര്‍ക്ക് നേരെ ഷെയിം ഷെയിം വിളികളുമായി മുന്‍ നിരയില്‍നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
സി.എ.എക്കും പൗരത്വപട്ടികക്കുമെതിരെ പ്ലകാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിക്കാട്ടി. പ്രതിഷേധിച്ചവരെ സദസ്സില്‍ നിന്ന് പിടിച്ചുമാറ്റാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജെ.എന്‍.യു, അലീഗഡ് യൂനിവേഴ്സിറ്റികളില്‍ നിന്നെത്തിയ പ്രതിനിധികളാണ് പ്രതിഷേധിച്ചതെന്നാണ് വിവരം.
എന്നാല്‍ പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ ഏതാനും മിനുട്ടുകള്‍ കൂടി പ്രസംഗം തുടര്‍ന്നു. എന്നാല്‍ പ്രതിഷേധം രൂക്ഷമാകുന്നത് കണ്ട ചടങ്ങിലെ അധ്യക്ഷന്‍ പ്രമുഖ ചരിത്രകാരന്‍ ഇന്‍ഫാന്‍ ഹബീബ് പ്രസംഗം അവസാനിപ്പിക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കുകയായിരുന്നു.
15 മിനിട്ടിനകം പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ വേദി വിടുമ്പോഴും സദസ്സില്‍ നിന്ന് ശക്തമായ പ്രതിഷേധവും കൂവലും ഉയര്‍ന്നു. ഗവര്‍ണര്‍ പുറത്തേക്ക് പോകുമ്പോൾ നിയമ ഭേദഗതിക്കുമെതിരെ പ്രതിനിധികളില്‍ നിന്ന് നിരവധി പേര്‍ എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ വേദി വിട്ട ശേഷം പ്രതിഷേധം അടങ്ങുകയും ചെയ്തു.
നേരത്തേ, കണ്ണൂരില്‍ വിവിധ സ്ഥലങ്ങളില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി കണ്ണൂര്‍ നഗരത്തിലെ യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്കുള്ള യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി ഉയര്‍ന്നു.