Blog Post

Karanavars > News > latest news > ഉത്തര്‍പ്രദേശില്‍ എട്ട്‌ വയസ്സുകാരനടക്കം മരിച്ചു; 21 സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു

ഉത്തര്‍പ്രദേശില്‍ എട്ട്‌ വയസ്സുകാരനടക്കം മരിച്ചു; 21 സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ്‌ അക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരനടക്കം 12 പേര്‍ മരിച്ചു. യുപിയിലെ 21 സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മീററ്റിലും ബിജ്നോറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബീഹാറില്‍ ബന്ദിനിടെ ചില സ്ഥലങ്ങളില്‍ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചുചിലസ്ഥലങ്ങളില്‍ വെടിയൊച്ച കേട്ടു എന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലര്‍ വെടിയേറ്റാണ് മരിച്ചത്. എട്ട് വയസുകാരനും സംഘര്‍ഷത്തില്‍ മരിച്ചു.

ഇന്നും മൊറാദാബാദില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷം കര്‍ശനമായി നേരിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കി. നൂറ്റമ്ബതിലധികം പേര്‍ അറസ്റ്റിലായി. മൂന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.

ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്‌ത ബന്ദ് തുടരുകയാണ്. പലയിടത്തും ടയറുകള്‍ കത്തിച്ച്‌ റോഡ് തടഞ്ഞു. ട്രെയിന്‍ സര്‍വ്വീസുകളെയും ബന്ദ് ബാധിച്ചു. ഭാഗല്‍പൂരില്‍ ബന്തിനിടെ വ്യാപക അക്രമം നടന്നു. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്. ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലും ജാഗ്രത തുടരുന്നു.

Leave a comment

Your email address will not be published. Required fields are marked *